ഹോര്‍ത്തൂസ് മലബാറിക്കൂസ്
സസ്യശാസ്ത്രരംഗത്തെ മഹത് സംഭാവന

780 സസ്യങ്ങളെക്കുറിച്ച് ലത്തിന്‍ ഭാഷയിലുള്ള വിവരണങ്ങളും 781 ചിത്രങ്ങളും ഉള്ള ഈ പുസ്തകത്തില്‍ പന്ത്രണ്ട് വാല്യങ്ങളിലായി മൊത്തം 1616 പേജുകളുണ്ടെന്ന് കണക്കാക്കുന്നു. മലയാളം, കൊങ്കിണി, പോര്‍ട്ടുഗീസ്, ഡച്ച് ഭാഷകളില്‍ ചെടികളുടെ പേര് നല്കിയിട്ടുണ്ട്.

ഹോര്‍ത്തൂസ് മലബാറിക്കൂസ്



ഡച്ചുകാര്‍ കേരളത്തിനെന്നല്ല ലോകത്തിന് നല്കിയ മഹത്തായ സംഭാവനയാണ്, 'ഹോര്‍ത്തൂസ് മലബാറിക്കൂസ്' (മലബാറിലെ സസ്യസമ്പത്ത്) എന്ന ബൃഹത്തും മഹത്തുമായ ഗ്രന്ഥം.


ഹോര്‍ത്തൂസ് മലബാറിക്കൂസ്
(Hortus Indicus Malabaricus)

ഡച്ചുകാര്‍ കേരളത്തിനെന്നല്ല ലോകത്തിന് നല്കിയ മഹത്തായ സംഭാവനയാണ്, 'ഹോര്‍ത്തൂസ് മലബാറിക്കൂസ്' (മലബാറിലെ സസ്യസമ്പത്ത്) എന്ന ബൃഹത്തും മഹത്തുമായ ഗ്രന്ഥം. ഇന്നും അത്ഭുതത്തോടേയും, ജിജ്ഞാസയോടും കൂടി മാത്രമേ ഈ ഗ്രന്ഥത്തെ കാണാനാകൂ. 1678-നും 1703-നും ഇടയ്ക്ക് പന്ത്രണ്ട് വാല്യങ്ങളിലായി ആസ്റ്റര്‍ഡാമില്‍ നിന്നും പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിലാണ് മലയാളലിപി ആദ്യമായി അച്ചടിയില്‍ പതിഞ്ഞതെന്ന് കരുതുന്നു. 780 സസ്യങ്ങളെക്കുറിച്ച് ലത്തിന്‍ ഭാഷയിലുള്ള വിവരണങ്ങളും 781 ചിത്രങ്ങളും ഉള്ള ഈ പുസ്തകത്തില്‍ പന്ത്രണ്ട് വാല്യങ്ങളിലായി മൊത്തം 1616 പേജുകളുണ്ടെന്ന് കണക്കാക്കുന്നു. മലയാളം, കൊങ്കിണി, പോര്‍ട്ടുഗീസ്, ഡച്ച് ഭാഷകളില്‍ ചെടികളുടെ പേര് നല്കിയിട്ടുണ്ട്. മലയാളം പേര് റോമന്‍ ലിപിയിലാണ് കൊടുത്തിരിക്കുന്നത്. ഫോളിയെ സൈസി (സാധാരണപേജിന്റെ ഇരട്ടി വലിപ്പം)ലുള്ള ഇതിലെ പേജുകളില്‍ ചിത്രങ്ങള്‍ വലുതാണ്. 'ഹോര്‍ത്തൂസ് മലബാറിക്കൂസ്' ഇംഗ്ലീഷ്, മലയാളം എന്നിവ ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ തര്‍ജമകളുണ്ട്.എന്നാല്‍ ആദ്യപതിപ്പിന്റെ ഏതാനും കോപ്പികളേ ഇന്ത്യയില്‍ ലഭ്യമായിട്ടുള്ളൂ. ഇതില്‍ ഒന്ന് തിരുവനന്തപുരം നഗരത്തിലെ കുര്യാത്തി വാര്‍ഡില്‍പ്പെട്ട 'അവിട്ടം തിരുനാള്‍ ഗ്രന്ഥശാല'യിലുണ്ട്. തിരുവിതാംകൂര്‍ രാജകുടുംബത്തിലെ അകാലത്തില്‍ മരിച്ചുപോയ രാജകുമാരന്റെ പേരാണ് ' അവിട്ടം തിരുനാള്‍ '. രാജഭരണകാലത്ത് ആ പേരില്‍ ആരംഭിച്ച ലൈബ്രറിക്ക് രാജകൊട്ടാരം ആണ് 'ഹോര്‍ത്തൂസ് മലബാറിക്കൂസ്' സംഭാവന ചെയ്തത്. ഇത് സംരക്ഷിയ്ക്കാന്‍ മലയാളത്തിലെ പ്രമുഖ പത്രമായ 'മാതൃഭൂമി' ലൈബ്രറിയ്ക്ക് സഹായം നല്കി. അച്ചടിയുടെ ആദ്യരൂപം ഉള്‍ക്കൊള്ളുന്ന ഈ പുസ്തകം കാണാന്‍ ധാരാളം വിജ്ഞാനപ്രേമികള്‍ ഇന്നും ഈ ലൈബ്രറി സന്ദര്‍ശിക്കുന്നു.

ന്യൂഹാഫ് തുടക്കമിട്ടു; വാന്‍റീഡ് ലക്ഷ്യം കണ്ടു

കൊച്ചിയിലെ ഡച്ച് കമാണ്ടര്‍ ആയിരുന്ന (1673-77) ഹെന്‍ഡ്രിക്ക് ആന്‍ഡ്രിയാന്‍ വാന്‍റീഡ് ആണ് 'ഹോര്‍ത്തൂസ് മലബാറിക്കൂസ്' നിര്‍മ്മാണത്തിന് നേതൃത്വം നല്കിയത്. നെതര്‍ലണ്ടില്‍ 1636-ല്‍, ഡ്രാക്കന്‍സ്റ്റീന്‍ പ്രഭുവായിരുന്ന ഏണസ്റ്റ് വാന്‍റീഡിന്റേയും എലിസബത്ത് ഉത്തേനേവിന്റേയും മകനായി ജനിച്ച വാന്‍റീഡ് ഇരുപതാം വയസില്‍ ആണ് ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍ ചേര്‍ന്നത്. ഒരു സാധാരണ ഭടനായി കൊച്ചിയില്‍ എത്തിയ വാന്‍റീഡ് പോര്‍ട്ടുഗീസുകാര്‍ക്ക് എതിരെ നടന്ന നീക്കത്തിലാണ് ശ്രദ്ധേയനായത്. ഇതേത്തുടര്‍ന്ന് അദ്ദേഹം ക്യാപ്റ്റന്‍ റാങ്കിലേയ്ക്ക് ഉയര്‍ത്തപ്പെട്ടു. സിലോണ്‍ (ശ്രീലങ്ക) ക്യാപ്റ്റന്‍, അവിടത്തേയും ഇന്ത്യയിലേയും സൈനികമേധാവി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന വാന്‍റീഡ് പിന്നീട് മലബാര്‍ കമാന്‍ഡര്‍ ആയി. ആ സമയത്താണ് ഹോര്‍ത്തൂസ് മലബാറിക്കൂസിന്റെ നിര്‍മ്മാണത്തിന് നേതൃത്വം കൊടുത്തത്.

വാന്‍റീഡിനോടൊപ്പം പോര്‍ട്ടുഗീസുകാരില്‍ നിന്നും കൊച്ചി പിടിയ്ക്കാന്‍ എത്തിയ മറ്റൊരു വ്യക്തിയായിരുന്നു ഡച്ച് ക്യാപ്റ്റന്‍ ജോണ്‍ ന്യൂഹാഫ്; 1661 മുതല്‍ 66 വരെ കൊല്ലത്തും തൂത്തുക്കുടിയിലും സേവനം അനുഷ്ഠിച്ചിട്ടുള്ള ന്യൂഹാഫ്, ദക്ഷിണ കേരളത്തില്‍ ഡച്ച് മേധാവിത്വം ഉറപ്പിയ്ക്കാന്‍ ഓടിനടക്കുന്നതിനിടയില്‍ ഇവിടത്തെ ഔഷധസസ്യങ്ങളെപ്പറ്റിയും ജീവികളെപ്പറ്റിയും പഠനം നടത്തിയത് രേഖപ്പെടുത്താന്‍ സമയം കണ്ടെത്തിയിരുന്നു. കറുവാമരത്തില്‍ നിന്നും കര്‍പ്പൂരം (Camphor) ഉണ്ടാക്കുന്ന വിധവും, ഇഞ്ചിയ്ക്ക് സാദൃശ്യമുള്ള കച്ചോലം കയറ്റി അയയ്ക്കുന്നതും കുടകപ്പാലയില്‍ നിന്നും ഔഷധം ഉണ്ടാക്കുന്ന വിധവുമെല്ലാം ന്യൂഹാഫ് രേഖപ്പെടുത്തിയിട്ടുണ്ട്. അന്ന് ലഭ്യമായ എല്ലാ മരുന്നുചെടികളുടേയും ഔഷധഗുണം മാത്രമല്ല അവ ഏതെല്ലാം രോഗത്തിന് ഉപയോഗിക്കാന്‍ കഴിയുമെന്ന് ഒരു വൈദ്യനെപ്പോലെ ന്യൂഹാഫ് വിവരിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കുശേഷമാണ് വാന്‍റീഡ് ഹോര്‍ത്തൂസ് മലബാറിക്കൂസ് എന്ന ഗ്രന്ഥ രചനയ്ക്ക് നേതൃത്വം കൊടുത്തത്. ഇതില്‍നിന്ന് താഴെ പറയുന്ന കാര്യങ്ങള്‍ അനുമാനിയ്ക്കാം.

ഔഷധവിജ്ഞാനത്തെക്കുറിച്ചും ചികിത്സാരീതികളെക്കുറിച്ചും സമഗ്രവിവരങ്ങള്‍ നല്കുന്ന താളിയോല ഗ്രന്ഥങ്ങള്‍ കേരളത്തിലുണ്ടായിരുന്നു. ഇതേപ്പറ്റി വിവരണം നല്കാന്‍ കഴിയുന്ന പണ്ഡിതന്മാരും അന്ന് ജീവിച്ചിരുന്നു. ഔഷധചെടികളില്‍ നിന്നും ഉണ്ടാക്കുന്ന മരുന്നുകള്‍ ഉപയോഗിച്ചാണ് അന്ന് വൈദ്യന്മാര്‍ രോഗികളെ ശുശ്രൂഷിച്ചിരുന്നത്. ഇങ്ങനെയുള്ള വൈദ്യന്മാരില്‍ നിന്നായിരിയ്ക്കാം ന്യൂഹാഫ് ആദ്യമായി വിവരങ്ങള്‍ ശേഖരിച്ചത്.

വാന്‍റീഡ് കൊച്ചിയിലെ കമാണ്ടര്‍ ആയി എത്തുന്ന സമയത്ത് യൂറോപ്പില്‍ മരുന്നുകള്‍ക്കു വേണ്ടിയുള്ള ഗവേഷണം ശക്തിപ്പെട്ടുകഴിഞ്ഞിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ മാത്രമല്ല, കോളനികളിലും മരുന്നിന്റെ ആവശ്യം കൂടുതലായി. ഇന്ത്യയില്‍ നിന്നും മറ്റ് സ്ഥലങ്ങളില്‍ നിന്നും അറബികള്‍ ശേഖരിച്ച് യൂറോപ്പില്‍ വിറ്റിരുന്ന മരുന്നുകള്‍ കൃത്യസമയത്ത് കിട്ടാതെയായി. ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കിഴക്കന്‍ തലസ്ഥാനമായ ബറ്റേവിയയിലെ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം സിലോണില്‍ മരുന്നുകള്‍ക്കുള്ള അന്വേഷണവും തുടങ്ങിയിരുന്നു. ഇതെല്ലാം ആയിരിയ്ക്കാം കേരളത്തിലെ സസ്യശാസ്ത്രത്തെ സംബന്ധിച്ച ഒരു ബൃഹത്ത് ഗ്രന്ഥം നിര്‍മ്മിക്കാന്‍ വാന്‍റീഡിനെ പ്രേരിപ്പിച്ചത്. വിദഗ്ദ്ധന്മാരുടെ സഹായത്തോടെ ഇത്തരം ഒരു പുസ്തകം നിര്‍മ്മിച്ചാല്‍ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്ക് വന്‍ലാഭം ഉണ്ടാക്കാന്‍ കഴിയുമെന്ന് അദ്ദേഹം കരുതിക്കാണും. എന്നാല്‍ വാന്‍റീഡ് ഉദ്ദേശിച്ച വിധത്തിലല്ല കാര്യങ്ങള്‍ നീങ്ങിയത്. മേലധികാരികളില്‍ നിന്നും പ്രതീക്ഷ സഹായം കിട്ടിയില്ലെന്ന് മാത്രമല്ല പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. പക്ഷെ നിശ്ചയദാര്‍ഢ്യത്തോടെ വാന്‍റീഡ് മുന്നോട്ടുപോയി. കൊച്ചിയിലെ അദ്ദേഹത്തിന്റെ വീട് മരുന്നുകളുടെ ഗവേഷണശാലയാക്കി. അവിടെ ഒരു കെമിസ്റ്റിനെ നിയമിച്ചു. ഇറ്റലിക്കാരനായ ഫാദര്‍ മാത്യു എന്ന കാര്‍മ്മലീത്ത വൈദികനെയാണ് ഹോര്‍ത്തൂസ് മലബാറിക്കൂസിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് നിയമിച്ചത്. അദ്ദേഹത്തിന്റെ ഉപദേശപ്രകാരം ജോഹാന്‍സ് കസേറിയസ് എന്ന പണ്ഡിതപുരോഹിതനെ നിയമിച്ചു. ഈ രംഗത്തെ വിദഗ്ദ്ധന്മാരെ ഉപയോഗിച്ച് സസ്യങ്ങളുടെ ലിസ്റ്റ് ഉണ്ടാക്കുകയായിരുന്നു ആദ്യ നടപടി. ചെടികളെപ്പറ്റി വിവരങ്ങള്‍ ശേഖരിയ്ക്കാനും അവയുടെ ചിത്രങ്ങള്‍ വരയ്ക്കാനും പിന്നീട് ഏര്‍പ്പാടുകള്‍ ഉണ്ടാക്കി. കാട്ടിലും നാട്ടിലുമായി ചെടികളും മരങ്ങളും അന്വേഷിച്ചുനടന്ന വിദഗ്ദ്ധ സംഘത്തോടൊപ്പം അവയുടെ ചിത്രം വരയ്ക്കാന്‍ ഉണ്ടായിരുന്ന പെയിന്റര്‍മാരില്‍ പലരും വാന്‍റീഡിന്റെ കീഴില്‍ സൈന്യത്തിലുള്ളവരാണെന്ന് കരുതുന്നു. ചെമ്പ് തകിടില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ കൊത്തി എടുത്തത് നെതര്‍ലണ്ട് കൊത്തുപണിക്കാരായിരുന്നു. പുസ്തകനിര്‍മ്മാണത്തിന് ഒരു വിദഗ്ദ്ധസംഘത്തെ നിയമിച്ചിരിക്കുന്നുവെന്നാണ് മനസ്സിലാകുന്നതെങ്കിലും അവരുടെ പേരുകള്‍ പൂര്‍ണമായി ലഭിച്ചിട്ടില്ല.

ഇമ്മാനുവല്‍ കാര്‍ണ്ണിറോ എന്ന പോര്‍ട്ടുഗീസുകാരനായിരുന്നു മലയാളത്തില്‍ വൈദ്യന്മാര്‍ എഴുതിയ വിവരണങ്ങള്‍ പോര്‍ട്ടുഗീസ് ഭാഷയിലേക്ക് മാറ്റിയത്. പോര്‍ട്ടുഗീസ് ഭാഷയില്‍ നിന്നും ഡച്ചുഭാഷയിലേയ്ക്ക് കമ്പനിയുടെ തര്‍ജമക്കാരെ ഉപയോഗിച്ചാണ് നടത്തിയതെന്ന് കരുതുന്നു. ലാറ്റിന്‍ ഭാഷയിലേയ്ക്ക് ഭാഷാന്തരം ചെയ്തത് ഡച്ചു വൈദികനായ കസേറിയസ് (Caseareus) ആണ്. തദ്ദേശീയ പണ്ഡിതന്മാരില്‍ പ്രമുഖര്‍ ഗൗഡസാരസ്വത ബ്രാഹ്മണരായ രംഗഭട്ട്, വിനായകഭട്ട്, അപ്പുഭട്ട് എന്നിവരും ചേര്‍ത്തലയിലെ കൊല്ലാട്ട് ഇട്ടി അച്ചുതന്‍ എന്ന ഈഴവ വൈദ്യനുമായിരുന്നു. ഇവരുടെ സാക്ഷിപത്രങ്ങള്‍ പുസ്തകത്തിലുണ്ട്. ഇട്ടി അച്ചുതന്‍ സ്വന്തം കൈപ്പടയില്‍ മലയാളത്തിലാണ് സാക്ഷ്യപത്രവും രേഖപ്പെടുത്തിയിട്ടുള്ളത്. ഇട്ടി അച്ചുതന്‍ മാത്രമാണ് വൈദ്യന്‍ എന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതില്‍നിന്ന് അക്കാലത്ത് ജീവിച്ചിരുന്ന പ്രഗല്ഭനും പ്രശസ്തനുമായ വൈദ്യനായിരുന്നു ഇട്ടി അച്ചുതന്‍ എന്ന് മനസിലാക്കാം. മാത്രവുമല്ല ഇട്ടി അച്ചുതന്റെ കുടുംബപാരമ്പര്യവും പാണ്ഡിത്യവും വെളിപ്പെടുത്തുന്നതാണ് അദ്ദേഹത്തിന്റെ സാക്ഷിപത്രങ്ങള്‍ . ആദ്യത്തെ സാക്ഷിപത്രത്തില്‍ ഇങ്ങനെ രേഖപ്പെടുത്തി.

"കരപ്പുറത്ത്, കൊടകരപ്പള്ളി ദേശത്ത് കൊല്ലാട്ട് തറവാട്ടില്‍ ജനിച്ച് അവിടെ താമസിക്കുന്ന ജാത്യ ആചാരങ്ങളില്‍ ഈഴവനായ മലയാള വൈദ്യന്‍ ഇപ്രകാരം അറിയിക്കുന്നു. ഹെന്റ്റിക്ക് വാന്‍റീഡ് കമുദോറുടെ കല്പന അനുസരിച്ച് കോട്ടയില്‍വന്ന് പുസ്തകത്തില്‍ വിവരിച്ചിട്ടുള്ള വൃക്ഷങ്ങളും വള്ളികളും പുല്‍ക്കുലകളും വിത്തുജാതികളും കൈകാര്യം ചെയ്ത് പരിചയമുള്ളതുകൊണ്ടും നമ്മുടെ ഗ്രന്ഥങ്ങളില്‍ നിന്നും മനസ്സിലാക്കിയിട്ടുള്ളകൊണ്ടും ഓരോന്നിന്റെയും ബാഹ്യരൂപവും അതുകൊണ്ടുള്ള ചികിത്സ മുതലായതും വേര്‍തിരിച്ച് ചിത്രത്തില്‍ കാണിച്ചിരിക്കുന്ന വിധവും വ്യവസ്ഥ വരുത്തി ചിട്ടയായി ബഹുമാനപ്പെട്ട കമ്പനിയുടെ ദ്വിഭാഷിയായ മാനുവല്‍ കര്‍ണ്ണെരോട് വിവരിച്ചുപറഞ്ഞിട്ടുള്ളതാണ് എന്നതിന് മലയാളത്തിലെ സജ്ജനങ്ങളുടെ സഹായം ഇല്ലാതിരിക്കാന്‍ വേണ്ടി എഴുതിവച്ചത് 1675-മാണ്ട് ഏപ്രില്‍ 20-ന് കൊച്ചി കോട്ടയില്‍വച്ച് എഴുതിയത്.
(ഒപ്പ്) കൊല്ലോട്ട് വൈദ്യന്‍ "

നാലാമത്തെ സാക്ഷിപത്രത്തില്‍ ഇട്ടി അച്ചുതന്‍ ഇങ്ങനെ രേഖപ്പെടുത്തി:
"ഇത് കരപ്പുറം അഥവാ കൊടകരപ്പള്ളി എന്ന ദേശക്കാരനും, അച്ഛനും മുത്തച്ഛനും മുതുമുത്തച്ഛന്മാരും വൈദ്യന്മാരും, ഭിഷഗ്വരന്മാരുമായിരുന്ന കൊല്ലാട്ട് തറവാട്ടില്‍ താമസിക്കുന്ന അക്രി സത്യാനിയായ ഈഴവ ജാതിയില്‍പ്പെട്ട മലയാളി വൈദ്യനായ ഇട്ടി അച്ചുതന്‍ എന്ന ഞാന്‍ സത്യവാങ്മൂലം ചെയ്യുന്നത്. ഗവണര്‍ ഹെന്‍റി വാന്‍റീഡിന്റെ കല്പനപ്രകാരം ഞാന്‍ കൊച്ചിനഗരത്തില്‍ വരികയും ഞങ്ങളുടെ ഗ്രന്ഥത്തില്‍ എഴുതി വിവരിച്ചിട്ടുള്ളതും ദീര്‍ഘകാലത്തെ പരിചയത്തിന്റെയും പ്രയോഗത്തിന്റെയും ഫലമായി ഞാന്‍ തിരിച്ചറിഞ്ഞിട്ടുള്ളതുമായ വൃക്ഷങ്ങള്‍, ചെറുവൃക്ഷങ്ങള്‍, ഔഷധസസ്യങ്ങള്‍, വള്ളികള്‍ എന്നിവയുടെ പേരുകളും ഔഷധശക്തികളും മറ്റു ഗുണഗണങ്ങളും ബഹുമാനപ്പെട്ട സൊസൈറ്റിയുടെ ദ്വിഭാഷിയായ മാനുവല്‍ കര്‍ണ്ണെറോയെ അറിയിക്കുകയും എഴുതി എടുക്കാന്‍വേണ്ടി പറഞ്ഞുകൊടുക്കുകയും ചെയ്തിട്ടുള്ളതാകുന്നു. ഇപ്രകാരമുള്ള വിശദീകരണങ്ങളും എഴുതിയെടുക്കാന്‍ വേണ്ടിയുള്ള പറഞ്ഞുകൊടുക്കലും ഒരു സംശയവും അവശേഷിക്കാത്ത വിധം തുടര്‍ന്നു. ഞാന്‍ പറഞ്ഞതിന്റെ വിശ്വാസ്യത ഒരു മലയാളി വൈദ്യനും സംശയിക്കുന്നതല്ല. ഞാന്‍ ഇങ്ങനെ ചെയ്തതായി സ്വന്തം കൈയ്യക്ഷരത്തില്‍ എഴുതി ഒപ്പിട്ടിരിക്കുന്നു. 1675 ഏപ്രില്‍ 20-ന് കൊച്ചി നഗരത്തില്‍ വച്ചുനല്കിയത്.

Vilakku Maadam (വിളക്ക് മാടം)

വാന്‍റീഡിന്റെ നേതൃത്വത്തില്‍ പുസ്തകനിര്‍മാണത്തിനുള്ള നടപടികള്‍ തുടര്‍ന്നുകൊണ്ടിരുന്നുവെങ്കിലും മേല്‍ ഉദ്യോഗസ്ഥന്മാര്‍ അത് ഗൗരവമായി എടുത്തില്ല. മലബാറില്‍ നിന്നുള്ള കുരുമുളക് സംഭരണം കുറഞ്ഞതിന്റെ പേരില്‍ വാന്‍റീഡിനെതിരെ കുറ്റപ്പെടുത്തല്‍ ഉണ്ടായി. "ഹോര്‍ത്തൂസ് മലബാറിക്കൂസ് " പൂര്‍ത്തിയാക്കാനുള്ള മോഹത്തോടെ, മറ്റൊരു സ്ഥലത്തേയ്ക്കു സ്ഥലംമാറ്റത്തിന് അദ്ദേഹം അപേക്ഷിച്ചു. ഇട്ടി അച്ചുതന്‍പുസ്തകത്തിന്റെ വിവരശേഖരണം ഏതാണ്ട് പൂര്‍ത്തിയായിരുന്നതിനാല്‍ കൊച്ചി വിടുന്നതിന് അദ്ദേഹത്തിന് മടിയില്ലായിരുന്നു. വാന്‍റീഡിന്റെ അപേക്ഷ മാനിച്ച് അദ്ദേഹത്തെ കമാണ്ടര്‍ സ്ഥാനത്തുനിന്നും കമ്പനി നീക്കി. 1677 മേയ് 13-ന് ബറ്റേവിയയിലെത്തി. പുസ്തകത്തിനുവേണ്ടിയുള്ള കൈയ്യെഴുത്തുപ്രതികളും അദ്ദേഹം കൊണ്ടുപോയി. കമ്പനി മേധാവിയായി അവിടെ പ്രവര്‍ത്തിച്ചശേഷം 1678-ല്‍ ആംസ്റ്റര്‍ഡാമിലെത്തി ഹോര്‍ത്തൂസ് മലബാറിക്കൂസിന്റെ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടു. 1678-ല്‍ ഒന്നാം വാല്യവും, 79-ല്‍ രണ്ടാം വാല്യവും പ്രസിദ്ധീകരിച്ചു. പതിനൊന്നാം വാല്യം 1692-ലും, പന്ത്രണ്ടാം വാല്യം 1693-ലും പ്രസിദ്ധീകരിക്കുമ്പോള്‍ അത് കാണാനുള്ള ഭാഗ്യം വാന്‍റീഡിന് ഇല്ലായിരുന്നു. 1684-ല്‍ വാന്‍റീഡിനെ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഏഷ്യയിലെ കമ്മിഷണര്‍ ജനറല്‍ ആയി നിയമിച്ചു. 1691-ല്‍ കൊച്ചിയിലെത്തിയ അദ്ദേഹത്തിന് അസുഖം ബാധിച്ചു. പിന്നീട് സുറത്തിലേക്ക് കപ്പല്‍മാര്‍ഗം യാത്രയായ വാന്‍റീഡ് 1691 ഡിസംബര്‍ 15ന് കപ്പലില്‍ വച്ചുതന്നെ അന്തരിച്ചു. സൂറത്തിലെ ഡച്ച് സെമിത്തേരിയില്‍ ആണ് അദ്ദേഹത്തെ സംസ്കരിച്ചത്.

ഹോര്‍ത്തൂസ് മലബാറിക്കൂസ് ഇംഗ്ലീഷിലും മലയാളത്തിലും

എസ്. മണിലാല്‍

ലാറ്റിന്‍ ഭാഷയില്‍ പ്രസിദ്ധീകരിച്ച ഹോര്‍ത്തൂസ് മലബാറിക്കൂസിന്റെ ആദ്യത്തെ രണ്ട് വാല്യത്തിനുമാത്രം ഇംഗ്ലീഷ് പരിഭാഷ ഉണ്ടായിരുന്നു. ചില അന്ധവിശ്വാസങ്ങള്‍ കാരണമാണ് ഇത് ഇംഗ്ലീഷിലേയ്ക്ക് തര്‍ജമ ചെയ്യാന്‍ ആരും ധൈര്യപ്പെട്ടില്ലെന്ന് പറയുന്നു. എന്നാല്‍ ഇതിന് വിരാമം ഇട്ടുകൊണ്ട് ഇംഗ്ലീഷ് പരിഭാഷയും അതിനുശേഷം മലയാളം പരിഭാഷയും ഉണ്ടാകാന്‍ കാരണക്കാരനായത് കോഴിക്കോട് സര്‍വ്വകലാശാല ബോട്ടണി വിഭാഗം മേധാവിയും ഗവേഷകനുമായ കെ.എസ്. മണിലാലാണ്. 1964 മുതല്‍ ഹോര്‍ത്തൂസ് മലബാറിക്കൂസിനെക്കുറിച്ച് ഗവേഷണത്തിലേര്‍പ്പെട്ടിരുന്ന അദ്ദേഹത്തിനെ സഹായിയ്ക്കാന്‍ കേരള സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. ഇക്ബാല്‍ രംഗത്ത് എത്തി.

ഡോ. ഇക്ബാല്‍

'ഹോര്‍ത്തൂസ് മലബാറിക്കൂസ്' സര്‍വ്വകലാശാല പ്രസിദ്ധീകരിക്കുമെന്ന് അദ്ദേഹം ഉറപ്പുകൊടുത്തു. അങ്ങനെ അതിന്റെ ഇംഗ്ലീഷ് പതിപ്പ് പുറത്തുവന്നപ്പോള്‍ വളരെ അധികം വാര്‍ത്താപ്രാധാന്യം ലഭിച്ചു. അന്നത്തെ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍കലാം ആണ് ഇംഗ്ലീഷ് വാല്യങ്ങളുടെ പ്രകാശനം രാഷ്ട്രപതി ഭവനില്‍ നിര്‍വഹിച്ചത്. അന്ന് തന്റെ മുഗള്‍ ഗാര്‍ഡനില്‍ 'ഹോര്‍ത്തൂസ് മലബാറിക്കൂസ്' വിഭാഗം ആരംഭിക്കുമെന്ന് രാഷ്ട്രപതി പ്രഖ്യാപിച്ചിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം ഹോര്‍ത്തൂസ് മലബാറിക്കൂസ് കേരള സര്‍വ്വകലാശാല മലയാളത്തിലും പ്രസിദ്ധീകരിച്ചു. മുന്നേകാല്‍ നൂറ്റാണ്ടിനുമുമ്പ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിലെ അമൂല്യസമ്പത്തിനെ കുറിച്ച് ഇപ്പോള്‍ സാധാരണക്കാരായ മലയാളികള്‍ പോലും മനസിലാക്കാന്‍ തുടങ്ങിയിട്ടുണ്ട്.

ഡോ.മണിലാലിനെ
ഡച്ച് അമ്പാസിഡര്‍ ബോബ് ഹെയ്ന്‍ സന്ദര്‍ശിക്കുന്നു.
വനം വകുപ്പ് കോഴിക്കോട് ചാലിയത്ത് ആരംഭിച്ച
ഇട്ടിഅച്യുതന്‍ സ്മാരക ഹോര്‍ത്തൂസ് മലബാറിക്കൂസ്
'സസ്യസര്‍വസ്വം പഠനകേന്ദ്രം'



top